ഇത്തിരി വെട്ടം
Tuesday, January 24, 2012
ഇ മെയില്‍: പാളിപ്പോയത് ആരുടെ തന്ത്രം ?
പിടിക്കപ്പെടുമെന്ന വേളയില്‍ പിടിച്ചവനു നേരെ കള്ളന്‍, കള്ളന്‍ എന്ന ചൂണ്ടി രക്ഷപ്പെടാനുള്ള കള്ളന്റെ വ്യഗ്രതയെ ഓര്‍മിപ്പിക്കുന്നു ഇ മെയില്‍ ചോര്‍ത്തല്‍ വിവാദം. കേരളത്തിലെ 268 പേരുടെ ഇമെയില്‍ ചോര്‍ത്താനുള്ള ഇന്റലിജന്‍സ് നീക്കം പൊളിഞ്ഞുപോയതിലെ ജാള്യത വിവാദം വഴിതിരിച്ചുവിട്ടതു വഴി സാധിച്ചതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്ര-ചാനല്‍ വിദ്വാന്‍മാരോട് നന്ദിയുള്ളവരാവുക.
വാര്‍ത്ത പുറത്തുവന്ന വേളയില്‍ ഇ മെയില്‍ ചോര്‍ത്താനുള്ള നീക്കം തങ്ങളുടെ അറിവോടെയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും ആദ്യപ്രതികരണം. കാര്യം ഏറെ ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വിഷയം പുറത്തുകൊണ്ടുവന്ന മാധ്യമം വാരികയിലെ റിപ്പോര്‍ട്ടിലെ പിഴവുകള്‍. 268 പേരില്‍ 258 പേരും മുസ്ളീംകളായതിലെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടില്‍ മുസ്ളീംകളുടെ പേര് മാത്രം എടുത്തുനല്‍കിയതും ചില പേരുകളില്‍ വന്ന പിശകും വിവാദം വഴിതിരിച്ചുവിടാന്‍ സഹായകമായി.
ഇ മെയില്‍ ചോര്‍ത്താനുള്ള നീക്കം ആസൂത്രിത ചാരപ്പണിയും ഉത്തരേന്ത്യന്‍ മോഡല്‍ മുസ്ളിംവേട്ടയുടെ കേരളീയ പതിപ്പുമാണെന്ന സകല സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്നതാണ് അത്യന്തം ഗൌരവതരം. ഒരു കുറ്റവാളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച 268 ഇ മെയില്‍ ഐ.ഡികളില്‍ 258 ഉം മുസ്ളിംകളായിപ്പോയതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും ഇ മെയില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ പോലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയും പോലീസ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. ഈ ഭരണകൂട ഭാഷ്യത്തിന് വെണ്ടക്ക നിരത്തുക എന്ന കേട്ടെഴുത്ത് ജോലിക്കപ്പുറം ഒരുവിധ സംശയവുമില്ല നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക്.
ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രനു വേണ്ടി സൂപ്രണ്ട് കെ.കെ ജയമോഹനന്‍ പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന് നവംബറില്‍ അയച്ച കത്ത് പുറത്തായതാണ് ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തിനാധാരം. 'സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള 268 പേരുടെ ഇ മെയില്‍ ഐ.ഡികളാണിവ എന്നും അവയുടെ രജിസ്ട്രേഷന്‍, ലോഗിന്‍ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിത്തരണമെന്നു'മാണ് കത്തിലെ മര്‍മം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പത്രപ്രവര്‍ത്തകരും തുടങ്ങീ സാധാരണക്കാര്‍ വരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്നവരെയാണ് ഇന്റലിജന്‍സ് സിമി പ്രവര്‍ത്തകരുമായി ബന്ധമുള്ളവരായി മുദ്രകുത്തിയത്. ഇവരാകട്ടെ പേരിനൊരു പെറ്റിക്കേസ് പോലുമില്ലാത്തവരാണെന്നതാണ് വാസ്തവം. അഥവാ ഇന്റലിജന്‍സ് പ്രയോഗിച്ചത് ആടിനെ വേട്ടയാടാന്‍ പേപ്പട്ടിയായി മുദ്രകുത്തുക എന്ന സൂത്രം. ഈ ഗുരുതരമായ കുറ്റത്തെയാണ് മുഖ്യമന്ത്രി ഒരു ഉദ്യോഗസ്ഥന് സംഭവിച്ച പിഴവായി ലഘൂകരിച്ചത്. ഇ മെയില്‍ ഐ.ഡികള്‍ ലഭിച്ചത് ഒരു കുറ്റവാളിയെ ചോദ്യം ചെയ്തപ്പോഴാണെന്ന ഭാഷ്യവും സംശയാസ്പദമായി അവശേഷിക്കുന്നു.
ഈ ഇന്റലീജന്‍സ് നീക്കം പുറത്തറിയാതിരിക്കുകയും കാര്യങ്ങള്‍ മുറക്ക് നടക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതമൊന്ന് ചിന്തിച്ചു നോക്കുക: പോലീസ് രേഖകളില്‍ ഈ 268 പേര്‍ സിമി ബന്ധമുള്ളവരായി അഥവാ തീവ്രവാദികളായി ഇടംപിടിക്കും. തീവ്രവാദികള്‍ എന്നതിന് ഏറ്റവും വിലപ്പെട്ട തെളിവായ പോലിസ് രേഖ നിലനില്‍ക്കെ തീവ്രവവാദികളല്ല എന്ന് തെളിയിക്കാന്‍ രേഖകളൊന്നുമില്ലാതെ സ്വയം നിസ്സഹായനായും മാലോകരുടെ മുന്നില്‍ കളങ്കിതനായും ബഹിഷ്കൃതനാവാനാവും വിധി. തീവ്രവാദികളുടെ വീട്ടില്‍ ഏതു പോലീസിനും എപ്പോഴും ചെന്നു കയറാം, ഏത് രേഖകളും പിടിച്ചെടുക്കാം.
തിരുവനന്തപുരം കരിമഠം കോളനിയില്‍ നടന്ന അമേരിക്കന്‍ സര്‍വ്വേ, സോപ്പിനകത്ത് ചിപ്പ് നിക്ഷേപിച്ച് നടത്തിയ മറ്റൊരു സര്‍വ്വേ, രാഷ്ട്രീയ നേതാക്കളുടെ വിക്കീലീക്സ് വിവരക്കൈമാറ്റം തുടങ്ങീ സംഭവങ്ങളുമായി ഇ മെയില്‍ വിവാദവും ചേര്‍ത്തുവെക്കുമ്പോഴാണ് ആര്‍ക്കോ വേണ്ടിയുള്ള ചാരപ്പണി കേരളത്തില്‍ നിര്‍ബാധം നടക്കുന്നതായി സംശയം ബലപ്പെടുന്നത്. ഏറ്റവും വിപുലമായ ചാരശൃംഖലകളുമായി വിവിധ രാജ്യങ്ങളില്‍ കടന്നു കയറിയ ഇസ്രായേലിന്റെ മൊസാദിന്റെ സാന്നിധ്യം ഇന്ത്യയില്‍ വ്യാപകമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. മുസ്ളിംവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ കെട്ടിപ്പടുക്കുകയും ആ പ്രത്യയശാസ്ത്രം പല ഭാവങ്ങളില്‍ വിവിധ രാഷ്ട്രങ്ങളില്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഇസ്രായേലുമായി ഇന്ത്യ സൈനിക സഹകരണത്തിന് തയ്യാറായതിന്റെ ഭവിഷ്യത്ത് ചിലരെങ്കിലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വംശീയ മേധാവിത്വത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘ്പരിവാരം ഇവിടെ നടപ്പാക്കുന്നതും ഈ ഹീനതന്ത്രമാണ്. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സ്ഫോടനങ്ങളുണ്ടാകുന്നതും അവയുടെയെല്ലാം പിന്നില്‍ സ്ഥിരം ടെററിസ്റ് ഗ്രൂപ്പുകളാവുന്നതുമാണ് നടപ്പുരീതി. ഈ പതിവ് കെട്ടുകാഴ്ചയ്ക്ക് വ്യതിയാനം സംഭവിക്കുന്നത് മലേഗാവ് സ്ഫോടനക്കേസില്‍ ഹേമന്ദ് കര്‍ക്കരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിലൂടെയായിരുന്നു. നേരത്തെ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, സിമി പേരുകളില്‍ കുറ്റമാരോപിക്കുകയും നിരവധി അറസ്റുകള്‍ രേഖപ്പെടുത്തുകയും എന്നാല്‍ വ്യക്തമായ തുമ്പുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മലേഗാവ്, സംഝോത, മക്കാമസ്ജിദ് തുടങ്ങീ പത്തിലേറെ സ്ഫോടനങ്ങളാണ് ഇപ്പോള്‍ സംഘ്പരിവാരസംഘടനകളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നത്.
കുഴപ്പമുണ്ടാക്കി കുറ്റം അന്യന്റെ തലയില്‍ ചാര്‍ത്തി നേട്ടം കൊയ്യാനുള്ള സംഘ്പരിവാര ശ്രമങ്ങള്‍ കേരളത്തില്‍ മുമ്പും നടന്നിട്ടുണ്ട്. 1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രക്കു നേരെ എറിയാന്‍ കരുതിയ ബോംബ് കയ്യില്‍ വെച്ച് പൊട്ടി ആര്‍.എസ്.എസ് നേതാവ് ശ്രീകാന്ത് കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ളൂരിലേക്ക് പുറപ്പെട്ട കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ പ്രതിയായ മുന്‍സൈനികന്‍ രാജശേഖരന്‍നായരാണ് പിടിക്കപ്പെട്ടത്. ഗുജറാത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹരിദ്വാര്‍ മിത്ര മണ്ഡല്‍ എന്ന ഹിന്ദുത്വ സംഘടനയുടെ അംഗമായിട്ടും സംഭവം നിസ്സാരവല്‍കരിക്കപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതുവരെ വന്‍ തലക്കെട്ടുമായി ഇന്ത്യന്‍ മുജാഹിദ്ദീനെയും ലഷ്കറെ ത്വയ്യിബയെയും തെരഞ്ഞ പത്രങ്ങള്‍ക്കും തുടര്‍ന്ന് വന്ന വാര്‍ത്തകള്‍ അകത്തേ പേജില്‍ മൂലയിലൊതുക്കേണ്ടി വന്നു. തിരുവനന്തപുരത്ത് തപാല്‍ ബോംബ് പൊട്ടിയപ്പോഴും ആദ്യം അറസ്റ്റ് ചെയ്തത് മുഹ്സിന്‍ എന്ന ചെറുപ്പക്കരനെയായിരുന്നു. അയാളെ വെച്ച് ഭീകര കഥകള്‍ നെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഒടുവില്‍ യഥാര്‍ത്ഥ പ്രതി രാകേശ് ശര്‍മ പിടിക്കപ്പെട്ടപ്പോള്‍ ഒരു മനോവിഭ്രാന്തിയുടെ നിസ്സാര ചെയ്തിയായാണ് പോലീസും മാധ്യമങ്ങളും അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍, കോളിളക്കമുണ്ടാക്കിയ ലൌജിഹാദ് സംഭവവും ഇതിന്റെ തനിയാവര്‍ത്തനമാണ്. ഏതോ ഹിന്ദുത്വ തലച്ചോറിലുദിച്ച ഒരു കെട്ടുകഥ പൊടിപ്പും തൊങ്ങളും വെച്ച് തുടര്‍പരമ്പരകളായി നമുക്ക് വിളമ്പിത്തരുന്നതില്‍ മാധ്യമങ്ങള്‍ മല്‍സരിച്ചതിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ല. ഹിന്ദു-കൃസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റി ജിഹാദികള്‍ നാടുകടത്തിക്കൊണ്ടുപൊയതിന്റെ കഥകള്‍ക്ക് അച്ചുനിരത്തിയപ്പോള്‍ 2600 മുതല്‍ 4000 വരെയായിരുന്നു വിവിധ പത്രങ്ങള്‍ നല്‍കിയ കാണാതായവരുടെ കണക്ക്. എന്നാല്‍ കാണാതായ നാല് പേരുടെ പോലും പേരോ വിലാസമോ രക്ഷിതാക്കളുടെ പരാതിയോ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലുമില്ല എന്ന് ഹൈക്കോടതി മുമ്പാകെ ഡി.ജി.പിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. തികച്ചും നിരുത്തരവാദപരമായ അപസര്‍പ്പക കഥകള്‍ വിളമ്പി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയ മാധ്യമങ്ങള്‍ക്ക് അതിന്റെ പേരില്‍ ഒരു പശ്ചാത്താപവുമില്ല.
സമുദായത്തിന്റെ ചെലവില്‍ നിലനില്‍ക്കുകയും സമുദായത്തിന്റെ പിന്തുണയില്‍ അധികാരത്തിലേറുകയും ചെയ്യുന്ന മുസ്ളിംലീഗിന്റെ ഗതികേട് കൂടി ഇ മെയില്‍ വിവാദത്തില്‍ വെളിപ്പെടുന്നു. ഉമ്മന്‍ചാണ്ടി മുന്നണിയിലെ പ്രബലകക്ഷി എന്ന നിലക്ക് സര്‍ക്കാരിനെ ന്യായീകരിക്കുക എന്നതിലപ്പുറം സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണത്തിന് ആവശ്യപ്പെടാന്‍ പോലും ലീഗ് തയ്യാറല്ല. തങ്ങളുടെ നിലപാടുകളോട് വിയോജിക്കുന്ന മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും തീവ്രവാദികളെന്ന് മുദ്രകുത്തി പ്രതിരോധിക്കുന്ന മുസ്ളിംലീഗിന്റെ തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
Tuesday, June 7, 2011
ജനാധിപത്യ ഇന്ത്യ !
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാലുള്ള ഭരണം. ഇല്ല, ഇതിലും മഹിത ആശയം.
നമ്മുടേത് കോര്‍പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും മാഫിയാ തലവന്‍മാര്‍ക്കും വേണ്ടിയുള്ള ഭരണമെന്ന് ആര്‍ക്കാണറിയാത്തത് ?
നിരപരാധികളും ചെറുകുറ്റവാളികളും വര്‍ഷങ്ങളോളം കഠിനതടവില്‍ കഴിയട്ടെ.
നമ്മുടെ കല്‍തുറുങ്കുകള്‍ നൂറും ഇരുനൂറും രൂപ കൈക്കൂലി വാങ്ങിയ അത്താഴപ്പട്ടിണിക്കാര്‍ക്കു വേണ്ടിയുള്ളതാണ്. വന്‍ അഴിമതിക്കാരും കള്ളപ്പണക്കാരും മാഫിയാതലവന്‍മാരും അധികാരത്തിന്റെ ശീതളച്ഛായയില്‍ വിലസട്ടെ.
അക്കങ്ങളോടൊപ്പം ഇത്രയേറെ പൂജ്യങ്ങള്‍ ഇതിനു മുമ്പ് കണ്ടത് സ്കൂള്‍ ക്ളാസുകളിലെ നേരംപോക്ക് വേളയിലാണ്. പുറത്ത് വന്ന അഴിമതിയുടെ പെരുക്കം കണ്ട് ഞെട്ടുന്നവര്‍ അറിയുക ഇത് വലിയൊരു മഞ്ഞുമലയുടെ ചെറിയൊരഗ്രം മാത്രം.
നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്‍മാരെന്ന് വീമ്പിളക്കുന്നത് ഭരണാധിപന്‍മാര്‍ക്കൊരു നിയമം, ഇവരെയൊക്കെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാര്‍ക്കൊരു നിയമം എന്ന് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യത്താണ്.
ഭൂരിപക്ഷം ജനങ്ങളും ദരിദ്രനാരായണന്‍മാരായ രാജ്യത്ത് 8 കൊല്ലം കൊണ്ട് 4.8 ലക്ഷം കോടി രൂപയാണത്രെ കള്ളപ്പണമായി വിദേശ ബാങ്കുകളിലേക്കൊഴുകിയത്. 8 വര്‍ഷത്തെ കണക്കാണ് ഇത് എങ്കില്‍ 60 വര്‍ഷത്തെ കണക്ക് ???
ഉത്തരവാദിത്വമുള്ള ഭരണാധികാരികള്‍ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് ബാബാരാംദേവിനെ പോലുള്ള കപട-കോമാളി വേഷങ്ങള്‍ അരങ്ങത്തെത്തുന്നത്.
വിദേശത്ത് നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ വിവരം പുറത്ത് പറയില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ജനകോടികളോടുള്ള വെല്ലുവിളിയാണ്. ആണ്ടറുതിയില്‍ പോളിങ്ബൂത്തുകളില്‍ ചെന്ന് ജനാധിപത്യത്തിലെ 'കടമ' നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ട വോട്ടര്‍മാര്‍ എന്ന സാക്ഷാല്‍ കഴുതകളോടുള്ള വെല്ലുവിളി.
നാം കഴുതകളല്ലെന്ന് ഭരണകൂടം തിരിച്ചറിയുന്ന കാലമുണ്ടെങ്കില്‍ അതുവരെ തുടരട്ടെ ഈ പൊറാട്ടുനാടകം.
ബഷീര്‍
Sunday, April 24, 2011
അടിമയുടെ ശമ്പളം
മിനിക്കഥ
കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ നേടി പ്രശസ്തമായ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിക്ക് ചേരാനെത്തിയ അയാള്‍ക്ക് ഇതൊരു മധുരപ്രതികാരമാണെന്നാണ് തോന്നിയത്. തന്റെ മുത്തച്ഛന്‍മാരും പൂര്‍വികരും ഒട്ടിയ വയര്‍ നിറയ്ക്കാന്‍ തമ്പ്രാന്റെ മണ്ണില്‍ പകലന്തിയോളം അടിമപ്പണി ചെയ്തിരുന്നുവെന്ന് അയാള്‍ക്കറിയാം. തമ്പ്രാന്‍ നിശ്ചയിക്കുന്നതായിരുന്നു അന്ന് അവരുടെ ജീവിതം. ഉടുവസ്ത്രം, താമസിക്കാനുള്ള കൂര, വിവാഹം, ഈശ്വരന്‍ … എല്ലാറ്റിനും വേണം തമ്പ്രാന്റെ അനുവാദം. അടിമപ്പണിക്കെതിരേ അന്ന് ജീവന്‍ പണയം വച്ച് നടത്തിയ സമരങ്ങളുടെ കൂടി ഫലമാണല്ലോ തന്റെ ഈ നേട്ടമെന്നും അയാള്‍ ഓര്‍ത്തു.
ജോലിയുടെ സ്വഭാവം കമ്പനി മാനേജര്‍ വിശദികരിച്ചു. “താമസം കമ്പനി നിശ്ചയിക്കുന്ന ഫ്ളാറ്റില്‍. കമ്പനിയുമായി സദാസമയം ബന്ധപ്പെടാന്‍ കമ്പനി വക സെല്‍ഫോണ്‍, ലാപ്ടോപ്. വസ്ത്രധാരണം കമ്പനിയുടെ ഡ്രസ്കോഡനുസരിച്ച്. ഭക്ഷണത്തിനുള്ള മെനു കമ്പനി നിശ്ചയിക്കും. ഒഫീഷ്യല്‍ ടൂറിലാണെങ്കില്‍ താമസം, ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നു മാത്രം. സ്വന്തം ആവശ്യത്തിനാണെങ്കില്‍ പോലും ഓര്‍ഡിനറി ബസ്സിലോ ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്മെന്റിലോ യാത്ര അരുത്. കമ്പനിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ നാട്ടില്‍ പോവുകയോ വിനോദത്തിലേര്‍പ്പെടുകയോ അരുത്…”
സര്‍വീസ് റൂള്‍ വിശദീകരണം പുരോഗമിക്കവേ താനും മുത്തച്ഛന്റെ പാതയിലാണല്ലോ എന്ന തോന്നല്‍ അയാളെ വീര്‍പ്പുമുട്ടിച്ചു. ശമ്പളവും അലവന്‍സുമായി കമ്പനി വെച്ചുനീട്ടിയ വന്‍തുക ഇതൊരു അടിമപ്പണിയാണെന്ന് തോന്നാതിരിക്കാനുള്ള പ്രതിഫലമാണെന്ന് ആശ്വസിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.
കെ.പി.ബഷീര്
പൊന്നാനി
Monday, April 18, 2011
സൌഹൃദത്തിന്റെ സൈബര്‍ കവാടം തുറന്ന് ബ്ലോഗ് എഴുത്തുകാര്‍ തുഞ്ചന്റെ മണ്ണില്‍
സ്വന്തം ലേഖകന്‍ മലപ്പുറം: ബ്ളോഗിന്‍തുമ്പത്തെ രാജാക്കന്‍മാര്‍ നേരില്‍ക്കണ്ടപ്പോള്‍ ആദ്യം കൌതുകം; പിന്നീട് കൌതുകം പരിചയത്തിനു വഴിമാറി. തമാശകളായി, കഥ പറച്ചിലായി അത് 'ഭൂലോകത്തിനും മേലെ വളര്‍ന്നു. തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് വിസ്മയക്കാഴ്ചയൊരുക്കി മലയാളികളായ ബ്ളോഗ് എഴുത്തുകാര്‍ സമ്മേളിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നായി 160ല്‍ അധികം ബ്ളോഗര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. കെഎസ്ഇബിയില്‍നിന്ന് വിരമിച്ചതിനു ശേഷം 'പാലക്കാട്ടേട്ടന്‍ എന്നു പേരിട്ട ബ്ളോഗിലൂടെ 'ഒാര്‍മത്തെറ്റുകള്‍ എന്ന തന്റെ നോവലിന്റെ 134 അധ്യായങ്ങള്‍ ലോകത്തിനു മുന്നില്‍ ആവിഷ്കരിച്ച പാലക്കാട് പറളി സ്വദേശിയും അറുപത്തിമൂന്നുകാരനുമായ കേരളദാസനുണ്ണി, സ്പെഷല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് (റയില്‍വേ) ആയി വിരമിച്ച ശേഷം ബ്ളോഗിന്റെ ലോകത്ത് വിഹരിച്ചുതുടങ്ങിയ ഷെരീഫ് കൊട്ടാരക്കര തുടങ്ങിയവര്‍ മുതല്‍ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ ബ്ളോഗ് എഴുത്തുകാര്‍ നേരില്‍ക്കാണാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി തുഞ്ചന്‍പറമ്പിലെത്തി. ബ്ളോഗ് എഴുത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും പരിപാടിക്കെത്തി. 'എന്റെ കുത്തിവരകള്‍ എന്ന ബ്ളോഗിന്റെ ഉടമ 12 വയസ്സുകാരി ഐഷാ നൌറ എത്തിയത് 'അരീക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുത്തുനടത്തുന്ന പിതാവിനൊപ്പമാണ്. 'കിച്ചു എന്ന പേരില്‍ ബ്ളോഗ് എഴുതുന്നത് വഹീദയെന്ന സ്ത്രീയാണെന്നു കണ്ടപ്പോള്‍ ഏവര്‍ക്കും അതിശയം. തൃപ്പൂണിത്തുറ ആയുര്‍വേദ കോളജിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ജയന്‍ ദാമോദരനെപ്പോലെയുള്ള പ്രഫഷനലുകളും സംഗമത്തില്‍ സജീവമായി. സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് വടക്കാഞ്ചേരി സ്വദേശിയായ അബ്ദുല്‍ മജീദ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. 'ബ്ളോഗ് എഴുത്ത് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബ്ളോഗിലൂടെ പരിചയപ്പെട്ടവരെയെല്ലാം നേരില്‍ക്കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം -വാഴക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുതുന്ന മജീദ് പറഞ്ഞു. ഇരുകാലുകളും തളര്‍ന്ന കായംകുളം സ്വദേശി എസ്.എം. സാദിഖ് വീല്‍ചെയറില്‍ ഇരുന്നാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. 'പൊന്മളക്കാരന്‍ എന്ന പേരില്‍ ബ്ളോഗ് ഉണ്ടെങ്കിലും ആദ്യത്തെ പോസ്റ്റ് ഇന്നലെ മാത്രം ബ്ളോഗിലിട്ട മലപ്പുറം പൊന്മള സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ എം.വി. ജയചന്ദ്രനും സംഗമത്തിനെത്തി. സംഗമത്തിനെത്തിയവരുടെ മുഴുവന്‍ കാരിക്കേച്ചറുകളും ഒറ്റയിരിപ്പില്‍ വരച്ചുതീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് സജീവും സംഗമത്തിലെ വിസ്മയമായി. 'കേരള ഹഹ എന്ന ബ്ളോഗിന്റെ സ്രഷ്ടാവുകൂടിയാണ് സജീവ്. ബ്ളോഗ് എഴുത്തുകാരുടെ പുസ്തകപ്രകാശനം, വിക്കി പീഡിയ എഴുത്തിനെക്കുറിച്ചും മറ്റുമുള്ള സാങ്കേതിക ക്ളാസ് എന്നിവയും നടന്നു. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സംഗമത്തിന് എത്തിയവരുമായി സംവദിച്ചു.
( മലയാള വനോരമ (ഏപ്രില്‍ 18, 2011)
( മലയാള വനോരമ (ഏപ്രില്‍ 18, 2011)
Subscribe to:
Posts (Atom)